പേരാമ്പ്രയിൽ നാളെ ബസുകൾ തടയും
പേരാമ്പ്ര: പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇരുചക്ര വാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാളെ പേരാമ്പ്രയിൽ ബസുകൾ തടയാൻ രാഷ്ട്രീയ പാർട്ടികളുടെ സർവ്വകക്ഷിയോഗം തീരുമാനിച്ചു. കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ തടയാൻ പേരാമ്പ്രയിൽ നടന്ന റോഡ് ഉപരോധത്തിനിടെയാണ് തീരുമാനമായത്.
സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് നേരത്തെയും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ്
നാട്ടുകാരും രാഷ്ട്രീയ പാർട്ടിപ്രതിനിധികളും നേരിട്ട് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന പല ബസുകളും അമിത വേഗതയിലും അശ്രദ്ധമായും ഡ്രൈവിംഗ് നടത്തുന്നതായി വ്യാപകമായ പരാതിയുണ്ട്.
ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു പേരാമ്പ്ര കക്കാട് ബസ് സ്റ്റോപ്പിന് മുന്നിൽ വെച്ച് അപകടം ഉണ്ടായത്. മൊയിലോത്തറ സ്വദേശി താഴത്ത് വളപ്പിൽ അബ്ദുർ ജലീലിന്റെ മകൻ അബ്ദുൾ ജവാദ് (19) ആണ് മരിച്ചത്. കോഴിക്കോട് നിന്ന് കുറ്റ്യാടിക്ക് പോകുകയായിരുന്ന കെ എൽ 11 എജി 3339 ഒമേഗ ബസ് അബ്ദുൾ ജവാദിന്റെ തലയിലൂടെ കയറിഇറങ്ങുകയായിരുന്നു. ചാലിക്കരയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജണൽ സെൻ്ററിലെ ബിരുദാനന്തര വിദ്യാർത്ഥിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Comments
Post a Comment