കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ ബസ് തടയൽ സമരം പിൻവലിച്ചെങ്കിലും സ്വകാര്യ ബസുകൾ ഇന്നും നിരത്തിലിറങ്ങില്ല.
പേരാമ്പ്ര: പേരാമ്പ്രയിൽ കോളെജ് വിദ്യാർത്ഥി സ്വകാര്യ ബസിനടിയിൽ പെട്ട് മരിച്ചതിനെ തുടർന്ന് കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകൾ വിദ്യാർത്ഥി യുവജന സംഘടനകൾ തടയുന്നതിനാൽ കഴിഞ്ഞ നാലു ദിവസമായി ഈ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് തടസപ്പെട്ടിരിക്കുകയായിരുന്നു.
കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഡ്രൈവർമാരുടെ അശ്രദ്ധയും അമിത വേഗതയും കാരണം നിരന്തരം അപകടങ്ങൾ പതിവാക്കുകയും ഇതിന് ശാശ്വത പരിഹാരം ഉണ്ടാവാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ ബസുകൾ തടഞ്ഞത്. ഇതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ പ്രയാസപ്പെട്ടിരുന്നു. കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ ഈ റൂട്ടിൽ നടത്തിയത് യാത്രാക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമായി. സംഘടകൾ സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വിഷയത്തിൽ ചൊവ്വാഴ്‌ച ചർച്ച നടത്താൻ തീരുമാനിച്ചെങ്കിലും മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്തന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഇന്നലെ വടകര ആർഡിഒ അൻവർ സാദത്ത് പേരാമ്പ്ര ഡിവൈഎസ്പി ഓഫീസിൽ വിളിച്ചു ചേർത്ത ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ സമരം പിൻവലിച്ചതായും ഇന്നുമുതൽ ബസുകൾ ഓടുമെന്നും സമരക്കാർ അറിയിച്ചു.
എന്നാൽ തങ്ങളെ ചർച്ചയിൽ ഉൾപ്പെടുത്തിയില്ലെന്നും ഞങ്ങളുടെ പ്രശ്നങ്ങൾക്ക് കൂടി പരിഹാരം ഉണ്ടായതിന് ശേഷം മാത്രമേ ബസ് സർവ്വീസുകൾ പുനരാരംഭിക്കുകയുള്ളൂ എന്നും ബസ് തൊഴിലാളികൾ അറിയിച്ചു. ഇതോടെ ഇന്നും ഈ റൂട്ടിൽ ബസ്സുകൾ നിരത്തിൽ ഇറങ്ങില്ലെന്ന് ഉറപ്പായി.

Comments
Post a Comment