വീടിന്റെ വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ പരാതി രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം പൊക്കി പേരാമ്പ്ര പോലീസ്
പേരാമ്പ്ര: പേരാമ്പ്രയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്പത്തൂർ വായനശാല പെട്രോൾ പമ്പിന് മുൻവശം ഡോ: അരുണിൻ്റെ നിർമ്മാണം പൂർത്തിയാവുന്ന വീടിൻ്റെ പണി പൂർത്തികരിച്ച വയറിംഗ് സാമഗ്രികളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം പ്രതിയെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പയ്യോളി ബിസ്മി ബസാറിൽ കാഞ്ഞിരമുള്ള പറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് നിഷാൽ (22) ആണ് പൊലീസിൻ്റെ അവസരോചിതമായ ഇടപെടലിൽ വലയിൽ കുരുക്കിയത്. ഇയാളുടെ പേരിൽ പയ്യോളി പൊലീസിൽ 2 കേസുകൾ നിലവിലുണ്ട്. മാസങ്ങൾക്ക് മുമ്പ് പാലേരിയിലെ പള്ളിയിൽ നിസ്ക്കാരം നടത്തി പോവുന്നതിനിടയിൽ പള്ളിയിലെ ഭണ്ഡാരം മോഷണം നടത്തി പൊലീസ് പിടിയിലായിരുന്നു. അന്ന് പരാതി ഇല്ലാത്ത തിനാൽ പൊലീസ് വിട്ടയക്കുകയായിരുന്നു. കല്പത്തൂർ വായനശാലയിൽ നടത്തിയ മോഷണത്തിന് തെളിവായി പൊലീസിന് ലഭിച്ച സിസിടിവിയിലെ അവ്യക്തമായ ദൃശ്യങ്ങളിൽ പാലേരിയിൽ പിടികൂടിയ ആളോട് സാദൃശ്യം തോന്നിയ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് വീണ്ടും ഈ വീടിൻ്റെ പരിസരത്ത് എത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒന്നര ലക്ഷം രൂപയുടെ വയറിംഗ് സാധനങ്ങളാണ് മോഷണം പോയത്. പണിക്കൂലി ഉൾപ്പെടെ രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു. പേരാമ്പ്ര പൊലീസ് ഇൻസ്പക്ടർ പി. ജംഷീദിൻ്റെ നിർദ്ദേശപ്രകാരം സബ്ബ് ഇൻസ്പക്ടർ പി. ഷമീർ, ASI മനോജ്,സീനിയർ സിവിൽ പൊലിസ് ഓഫീസർ സി.എം. സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

Comments
Post a Comment