കഞ്ചാവ് ബാബു ആര്? ദുരൂഹ മരണ ഫയലുകൾ തപ്പിയെടുക്കാൻ പൊലീസ്
കൂടരഞ്ഞി: രണ്ടുപേരെ താൻ കൊന്നുവെന്ന, വേങ്ങര പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിലെ ഒരുകാര്യവും ബന്ധിപ്പിക്കാനാവാതെ കുഴങ്ങുകയാണ് പോലീസ്. 1989-ൽ കോഴിക്കോട് കടപ്പുറത്തുവെച്ച് ഒരാളെ താനും കഞ്ചാവ് ബാബു എന്നയാളും ചേർന്ന് കൊന്നുവെന്നാണ് മുഹമ്മദലിയുടെ മൊഴി. ബാബു നഗരത്തിൽ കഞ്ചാവുവിൽപ്പന നടത്തുന്നയാളാണെന്നും മുഹമ്മദലി പറഞ്ഞിരുന്നു. എന്നാൽ, പോലീസ് ദിവസങ്ങളോളം അന്വേഷിച്ചിട്ടും കഞ്ചാവ് ബാബുവിനെക്കുറിച്ച് ഒരു സൂചനപോലും ലഭിച്ചില്ല.
മൂന്നര പതിറ്റാണ്ടു മുമ്പ് രണ്ടു പേരെ കൊലപ്പെടുത്തിയെന്ന വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ പഴയ കാല കേസ് ഫയലുകൾ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. മുഹമ്മദലി കൊല ചെയ്തെന്ന് പറയുന്ന കാലഘട്ടത്തിലെ രണ്ട് ദുരൂഹ മരണങ്ങൾ സംബന്ധിച്ച കേസിൻ്റെ രേഖകളാണ് പൊലീസ് തെരയുന്നത്. രണ്ട് കേസിലേയും പോസ്റ്റ് മോർട്ടം റിപ്പോർട്ട് കണ്ടെത്താൻ കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിൻ്റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. അന്ന് മരിച്ചയാളുകളുടെ വിവരങ്ങൾ തേടി സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പോലീസിന്റെ ഒരു രേഖയിലും ആ പേരിൽ അറിയപ്പെടുന്ന കഞ്ചാവുവിൽപ്പനക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ലെന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. കൊലപാതകം നടന്നുവെന്ന് പറയുന്നകാലത്ത് നടക്കാവ് പോലീസ് സ്റ്റേഷനിലും മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ക്രൈം സ്ക്വാഡിൽ പ്രവർത്തിച്ചിരുന്നവരും അങ്ങനെയൊരു കഞ്ചാവ് ബാബുവിനെക്കുറിച്ച് കേട്ടിട്ടേയില്ല.
എറണാകുളം സ്വദേശിയായ ബാബു എന്നാണ് മുഹമ്മദലി പറഞ്ഞത്. അതിനപ്പുറത്തേക്ക് അയാൾക്ക് ഒന്നുമറിയില്ല. അന്ന് നഗരത്തിൽ ബ്രൗൺഷുഗറിൻ്റെ പ്രധാന ഡീലറായിരുന്ന ഒരു ബാബു ഉണ്ടായിരുന്നു. കോഴിക്കോട് റെയിൽവേ അഞ്ചാം ഗേറ്റിന് സമീപത്തായിരുന്നു താമസിച്ചിരുന്നത് അയാൾ 10 കൊല്ലംമുൻപ് മരിച്ചുവെന്നാണ് വിവരം. പിന്നൊരാൾ കഞ്ചാവുവിൽപ്പനക്കാരനായിരുന്ന അലിയാർ ബാബു എന്ന ഇടുക്കി സ്വദേശിയാണ്. ബാബു എന്നത് ഇവരുടെ സർക്കിളിൽമാത്രം വിളിക്കുന്ന പേരാവാം. യഥാർഥപേര് മറ്റെന്തെങ്കിലുമാവാൻ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു. ബാബു എന്ന കള്ളപ്പേര് പലപ്പോഴും കുറ്റവാളികൾ പോലീസിനോട് പറയാറുണ്ടെന്ന് കോഴിക്കോട്ട് 1980-കൾമുതൽ ക്രൈം സ്ക്വാഡിൽ ഉണ്ടായിരുന്ന ഒരു മുൻ ഉദ്യോഗസ്ഥൻ പറഞ്ഞു. അതുകൊണ്ട്, മുഹമ്മദലി പറഞ്ഞ കൂട്ടുപ്രതിയായ ബാബുവിലേക്ക് എത്തൽ പോലീസിന് വലിയ വെല്ലുവിളിയാണ്.
ആന്റണി എന്ന മുഹമ്മദലി തിരുവമ്പാടിയിൽനിന്ന് വീടുവിട്ട് ഇറങ്ങിപ്പോന്നശേഷം കോഴിക്കോട് പാളയത്ത് ഡേവിസൺ തിയേറ്ററിന് സമീപത്തെ ഹോട്ടലിൽ ജോലിചെയ്തിരുന്നുവെന്നാണ് പറഞ്ഞത്. ആ ഹോട്ടൽ ഏതാണെന്ന് മുഹമ്മദലിക്ക് അറിയില്ല. പാളയം മാർക്കറ്റിലെ കടകളിൽ ചായ കൊണ്ടുകൊടുക്കലായിരുന്നു അന്ന് ജോലി.
അതിനുശേഷം പാളയം ബസ് സ്റ്റാൻഡിലെ കെട്ടിടത്തിലാണ് ഉറക്കം. അവിടെവെച്ചാണ് കഞ്ചാവ് ബാബു എന്ന ബാബുവിനെ പരിചയപ്പെടുന്നത്. മദ്യപിച്ച് അവശനായി പാളയത്തെ കെട്ടിടത്തിൽവന്ന് ഉറങ്ങിയ ബാബുവിനെയാണ് ആദ്യം കണ്ടത്. പിന്നീട് അവർതമ്മിൽ സൗഹൃദമായി. നഗരത്തിലെ കറങ്ങലുകളിൽ ഇരുവരും കൂട്ടായിമാറി. അങ്ങനെയാണ് തന്റെ പണം ഒരാൾ പിടിച്ചുപറിച്ചതായി ബാബു മുഹമ്മദലിയോട് പറയുന്നത്. പിന്നീട് അയാളെ വെള്ളയിൽഭാഗത്ത് കണ്ടതായും മുഹമ്മദലിയെ ബാബു അറിയിച്ചു. തുടർന്ന്, അയാളെ തീർത്തുകളയാമെന്ന് താൻതന്നെയാണ് പറഞ്ഞതെന്നും മുഹമ്മദലി പറയുന്നു.
35 വർഷം മുമ്പ് രണ്ട് കൊലപാതകം ചെയ്തെന്ന് ഏറ്റു പറയുക. കൊല ചെയ്ത സ്ഥലം വെളിപ്പെടുത്തിയെങ്കിലും കൊല്ലപ്പെട്ടവരെക്കുറിച്ച് ഒരു സൂചന പോലുമില്ലാതിരിക്കുക. വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ വെട്ടിലായിരിക്കുന്നത് പൊലീസാണ്. മുഹമ്മദലിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് 1986ൽ കൂടരഞ്ഞിയിൽ നടന്ന ദുരൂഹ മരണത്തിന്റെ വേരു തേടി അന്വേഷണം തുടങ്ങിയ പൊലീസിന് അന്നത്തെ കാലത്തെ കേസ് ഫയലുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ തേടി അന്വേഷണ സംഘം കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരെ സമീപിച്ചിട്ടുണ്ട്. അന്ന് മരിച്ചയാൾ ഇരിട്ടി സ്വദേശിയായിരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
6

Comments
Post a Comment