മലയോര ഹൈവേ പണി നടക്കുന്ന റോഡ് ഉഴുതുമറിച്ച പാടം പോലെ ആയി ; ചെളി നിറഞ്ഞ് റോഡ് ആകെ ‘കുളമായി'
ചക്കിട്ടപാറ : നിർമാണം നടക്കുന്ന
മലയോര ഹൈവേ കണ്ടാൽ ഉഴുതുമറിച്ച പാടം ആണെന്ന് തോന്നും. കാൽനടയാത്ര തീർത്തും അസാധ്യം. ഇരുചക്രവാഹന യാത്ര അതികഠിനവും. ഏതു നിമിഷവും വാഹനം തെന്നി മറിഞ്ഞ്അപകടം സംഭവിക്കാം. കഴിഞ്ഞ ദിവസം മഴ പെയ്‌തതോടെ ചക്കിട്ടപാറ - ചെമ്പ്ര പാതയുടെ അവസ്‌ഥയാണിത്.
ചെളി നിറഞ്ഞ റോഡിലൂടെ ഒച്ചിഴയും വേഗത്തിലാണ് വാഹനങ്ങൾ പോകുന്നത്. വേഗം കുറയുമ്പോൾ ഇരുചക്രവാഹന യാത്രക്കാർക്ക് കാൽ നിലത്തു തൊടാൻ കഴിയില്ല. നിയന്ത്രണം തെറ്റി മറിഞ്ഞാൽ ചെളിയിൽ കുളിച്ച അവസ്ഥയാണ്.
മഴക്കാലത്തിനു മുൻപ് ചക്കിട്ടപാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഇത്തരം സാഹചര്യം ഉണ്ടാകുമെന്ന് കരാർ കമ്പനിയോട് പലതവണ പറഞ്ഞിട്ടും കരാർ കമ്പനി അലംഭാവം പുലർത്തുകയാണ്.
ചക്കിട്ടപാറയിൽ നിന്ന് പേരാമ്പ്രക്കും കൂരാച്ചുണ്ടിലേക്കും ഉള്ള പ്രധാന പാതയാണിത്. ബസുകൾ ഉൾപെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്
കരാർ കമ്പനിയുടെ അലംഭാവത്തിന് എതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് ചക്കിട്ടപാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.

Comments
Post a Comment