കോഴിക്കോട് താമരശ്ശേരിയിൽ ആളൊഴിഞ്ഞ സ്ഥലത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു
താമരശ്ശേരി : താമരശ്ശേരിയിൽ ആളൊഴിഞ്ഞ സ്ഥലത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞു. താമരശ്ശേരിയിലെ വൃന്ദാവൻ എസ്റ്റേറ്റിൽ താമസിക്കുന്ന സന്ദീപ് എന്ന ബൈജുവാണ് മരിച്ചത്. ഇയാളെ ആറ് ദിവസമായി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് താമരശ്ശേരി - മുക്കം റോഡിന് തൊട്ട അടുത്ത് സ്ഥിതിചെയ്യുന്ന അമൃതാനന്ദമയി സദ് സംഘ് സമിതി മന്ദിരത്തോട് ചേർന്ന കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വൈകിട്ടോടെയാണ് മരിച്ചത് പ്രദേശവാസിയായ സന്ദീപ് എന്ന ബൈജു ആണെന്ന് പൊലീസ് കണ്ടുപിടിച്ചത്. അവിവാഹിതനായ ഇയാൾ വയനാട്ടിൽ കാർഷികവൃത്തി നടത്തിവരികയായിരുന്നു.
ആറ് ദിവസമായി ബൈജുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സഹോദരൻ കൈയിൽ ധരിച്ച വളയും, വസ്ത്രങ്ങളും തിരിച്ചറിഞ്ഞു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്.
പൊതുവേ ആൾ പെരുമാറ്റം കുറഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടത്. താമരശ്ശേരി പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്

Comments
Post a Comment