വടകരയിലെ ബൈക്ക് മോഷണം ഇതുവരെ പിടിയിലായത് ഏഴ് വിദ്യാർത്ഥികൾ, കണ്ടെത്തിയത് എട്ട് ബൈക്കുകൾ.
വടകര: വടകരയിൽ മോഷ്ടിച്ച ബൈക്കുകളുമായി വിദ്യാർത്ഥികൾ പിടിയിലായ കേസിൽ ഇതുവരെയായി കണ്ടെടുത്തത് എട്ട് ബൈക്കുകൾ. വാഹനത്തിന്റെ നമ്പർ മാറ്റിയും ചേസ് നമ്പർ മായ്ച്ചുമാണ് വാഹനങ്ങൾ ഉപയോഗിച്ചിരുന്നത്. സംഭവത്തിൽ ലഹരിക്കടത്ത് സംഘത്തിൻ്റെ അടക്കം ബന്ധം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേ സമയം മൂന്ന് ബൈക്കുകൾ കൂടി ഉപേക്ഷിച്ച നിലയിൽ നഗരത്തിൽ നിന്നും കണ്ടെത്തിയതായാണ് വിവരം. വിദ്യാർത്ഥികൾ മോഷ്‌ടിച്ച ബൈക്കുകൾ ആണോയെന്ന് പരിശോധിച്ച് വരികയാണ്.
കേസിൽ ഇതുവരെയായി ഏഴ് വിദ്യാർത്ഥികളെയാണ് വടകര പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച ബൈക്ക് മോഷണം പുറംലോകം അറിയുന്നത്. വടകരയിൽ നിരന്തരം ബൈക്ക് മോഷണം പരാതിയുടെ അന്വേഷണത്തിൽ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം വടകര എസ്.ഐ രഞ്ജിത്ത് അന്വേഷണം നടത്തിയപ്പോഴാണ് വിദ്യാർത്ഥികൾ പിടിയിലായത്.
വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളിലെ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ് ബൈക്കുകൾ മോഷ്‌ടിച്ചത്. ബൈക്കുകളിൽ ലഹരി വസ്‌ക്കൾ കടത്താനായിരുന്നു വിവിധ ഇടങ്ങളിൽ നിർത്തിയിടുന്ന ബൈക്കുകൾ ഇവർ മോഷിടിച്ചിരുന്നത്. രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ബൈക്കുകൾ ഉപയോഗിക്കുകയാണ് ഇവരുടെ രീതി. മോഷ്ടിച്ച ചില ബൈക്കുകൾ നിറം മാറ്റം വരുത്തിയിരുന്നു. മോഷ്ടിച്ച ബൈക്കുകൾ ഇവർ വിൽപ്പന നടത്തുന്നില്ല സ്വന്തമായി ഉപയോഗിക്കാനാണ് എന്നാണ് പറയുന്നത്. മോഷണ വിവരം പുറത്തറിയാതിരിക്കാൻ ബൈക്കുകൾ വീട്ടിലും കൊണ്ടുപോകുന്നില്ല. പിടികൂടുന്നത് വരെ രക്ഷിതാക്കളോ അധ്യാപകരോ കുട്ടികളുടെ മോഷണവും ബൈക്ക് ഉപയോഗവും അറിഞ്ഞിരുന്നില്ല. സംഭവത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചു അന്വേഷണം ശക്തമാക്കാനാണ് പൊലീസ് തീരുമാനം.

Comments
Post a Comment