ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ മന്ത്രി എ കെ ശശീന്ദ്രൻ.
ചക്കിട്ടപ്പാറ: ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. നിയമം കയ്യിലെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കരുത്. അനധികൃത കാര്യങ്ങൾ നടന്നാൽ വനംവകുപ്പ് അനുശാസിക്കുന്ന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നിയമം കയ്യിലെടുക്കുന്നതിൽ പുനരാലോചന അനിവാര്യമാണ്. ഉത്തരവാദിത്തപ്പെട്ട ഭരണകൂടം ഇത്തരം തീരുമാനങ്ങളെടുക്കുന്നതിലെ വൈരുദ്ധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് പ്രതികരണം.
കഴിഞ്ഞ ദിവസമായിരുന്നു ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയത്. 'ജനങ്ങൾക്ക് നാട്ടിൽ ജീവിക്കാൻ കഴിയില്ല എന്ന സാഹചര്യം വന്നതിനാൽ മറ്റൊരു നിവൃത്തിയുമില്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം ഭരണസമിതിയെടുത്തതെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ പറഞ്ഞു.
യോഗത്തിൽ ആറളത്തെ സമരങ്ങൾ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ നടപടികൾക്ക് കാലതാമസം ഉണ്ടായിട്ടില്ല. ആന മതിൽ നിർമാണം വേഗത്തിൽ പൂർത്തിയാക്കും. കരിക്കോട്ടക്കരിയിലെ കുട്ടിയാനയെ മയക്കുവെടിവെച്ചതിലും വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Comments
Post a Comment