ബാങ്ക് മാനേജർ മരമണ്ടൻ, ജീവനക്കാർ എതിർത്തിരുന്നെങ്കിൽ പിന്മാറിയേനെ'; കവർച്ചക്കേസിൽ പ്രതിയുടെ മൊഴി
ബാങ്ക് മാനേജർ മരമണ്ടൻ, ജീവനക്കാർ എതിർത്തിരുന്നെങ്കിൽ പിന്മാറിയേനെ'; കവർച്ചക്കേസിൽ പ്രതിയുടെ മൊഴി
ചാലക്കുടി: കത്തി കാണിച്ച ഉടനെ ബാങ്ക് മാനേജർ മാറിത്തന്നുവെന്നും മരമണ്ടനാണെന്നും ഫെഡറൽ ബാങ്ക് കവർച്ചക്കേസിലെ പ്രതി റിജോയുടെ മൊഴി. ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽ നിന്ന് പിന്മാറിയേനെ. ബാങ്കിലുണ്ടായിരുന്ന പണം മുഴുവൻ എടുക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. തനിക്കാവശ്യമുള്ള പണം കിട്ടിയെന്ന് ഉറപ്പായപ്പോഴാണ് തിരിച്ചു പോയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇന്ന് പ്രതിയെ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും. അതിനു ശേഷം കോടതിയിൽ ഹാജരാക്കാനാണ് നീക്കം.
നേരത്തേ ആസൂത്രണം ചെയ്താണ് പ്രതി കവർച്ച നടപ്പിലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 4 ദിവസം മുൻപ് എടിഎം കാർഡ് വർക്ക് ചെയ്യുന്നിലെന്ന് കാണിച്ച് റിജോ ബാങ്കിൽ എത്തിയിരുന്നു. ഉച്ചസമയത്ത് ബാങ്കിൽ ആളുകൾ കുറവായിരിക്കുമെന്ന് മനസിലാക്കിയത് അപ്പോഴാണ്. ചാലക്കുടി മെയിൻ ശാഖയിൽ പോയിരുന്നുവെങ്കിലും അവിടെ മുഴുവൻ സമയവും തിരക്കായതിനാലാണ് പോട്ട ശാഖ കവർച്ചയ്ക്കായി തെരഞ്ഞെടുത്തത്.
കവർച്ചയ്ക്കു ശേഷം മടങ്ങാനുള്ള റൂട്ട് മാപ്പും തയാറാക്കിയിരുന്നു. മാസ്കും മങ്കികാപ്പും ഹെൽമറ്റും ധരിച്ചതിനാൽ പിടികൂടില്ലെന്ന ഉറപ്പിലായിരുന്നു റിജോ. ഗ്ലൗവ്സ് ധരിച്ചതിനാൽ വിരലടയാളം ലഭിക്കില്ലെന്നും വിശ്വസിച്ചിരുന്നു. കവർച്ച നടത്തി മടങ്ങുന്നതിനിടെ പല തവണ വേഷം മാറി. വണ്ടിയിൽ നിന്ന് ഇളക്കി മാറ്റിയിരുന്ന മിറൽ തിരികെ പിടിപ്പിക്കുയും ചെയ്തു. വീട്ടിൽ നിന്ന് പിടിച്ചെടുത്ത പത്ത് ലക്ഷം രൂപയ്ക്കു പുറകേ റിജോ കടം വീട്ടിയ 2.6 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Comments
Post a Comment