ടൂറിസ്‌റ്റുകളുടെ ശ്രദ്ധയ്ക്ക്....! മീൻതുള്ളിപ്പാറ കണ്ട് തുള്ളല്ലേ.... അപകടം പതിയിരിപ്പുണ്ട്....
അടിസ്‌ഥാന സൗകര്യങ്ങളും മുൻകരുതലുമില്ലാത്തതിനാൽ അപായമേഖലയായി മീൻതുള്ളിപ്പാറ ടൂറിസ്‌റ്റ് കേന്ദ്രം
ചക്കിട്ടപാറ: മീൻതുള്ളിപ്പാറയിൽ അടിസ്‌ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താത്തത് അപകടത്തിന് കാരണമാകുന്നതായി ആക്ഷേപം. ടൂറിസ്‌റ്റ് കേന്ദ്രമായ ജാനകിക്കാടിനു സമീപത്ത് ചവറമ്മൂഴിയിൽ നിന്നു 800 മീറ്ററോളം ദൂരത്തിൽ പറമ്പൽ - കൂവപ്പൊയിൽ റോഡരികിലാണ് കുറ്റ്യാടി പുഴയുടെ ഭാഗമായ മീൻതുള്ളിപ്പാറ.
വിശാലമായ പുഴയോരങ്ങളും ചുഴികളും ജലത്തിന്റെ മേൽഭാഗത്തെ ഓളങ്ങളും, കണ്ടൽക്കാടുകളുമാണ് സഞ്ചാരികളെ ആകർഷിക്കുന്ന മീൻതുള്ളിപ്പാറയുടെ സവിശേഷത.
ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്. രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾക്കും മീൻതുള്ളിപ്പാറ വേദിയാകാറുണ്ട്. വലിയ കയങ്ങളും, അടിയൊഴുക്കുള്ള മേഖലയും അറിയാതെ ഒട്ടേറെ സഞ്ചാരികളാണ് പുഴയിലേക്ക് ചാടുന്നത്. മാസങ്ങൾക്ക് മുൻപ് മെഡിക്കൽ വിദ്യാർഥി ഈ പുഴയിൽ മുങ്ങി മരിച്ചിരുന്നു.
അപകട സൂചന രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. സഞ്ചാരികൾക്ക് നിർദേശം നൽകാൻ ഗൈഡുമാരെ നിയമിക്കാത്തതും അപകടത്തിന് കാരണമാകുകയാണ്. ശുചിമുറി ;സൗകര്യവുമില്ല.

Comments
Post a Comment