വന നിയമഭേദഗതി ബിൽ ജനദ്രോഹപരം -കിഫ
✒️ നിസാം കക്കയം
കൂരാച്ചുണ്ട്: കേരള വനം വകുപ്പിന്റെ വന നിയമഭേദഗതി ബിൽ-2024 ജനദ്രോഹപരവും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നു കയറ്റവുമാണെന്ന് കർഷക സംഘടനയായ കിഫ ആരോപിച്ചു.
വനംവകുപ്പിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകി ഫോറസ്റ്റ് ഗുണ്ടാരാജിന് വഴിവെക്കുന്നു എന്നാരോപിച്ച് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ ) കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. 2024 നവംബർ ഒന്നിന് കേരളഗസറ്റിൽ വിജ്ഞാപനം ചെയ്ത വനനിയമഭേ ദഗതി ബില്ലിന്റെ പകർപ്പുകൾ
കത്തിച്ചുകൊണ്ടാണ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്.
1961-ലെ കേരള ഫോറസ്റ്റ് ആക്ടിൽ പറഞ്ഞിരിക്കുന്ന നിയമത്തിൻ്റെ പലവിഭാഗങ്ങളിലും അടിമുടി മാറ്റങ്ങൾ വരുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വാറന്റോ മജിസ്ട്രേറ്റിന്റെ ഉത്തരവോ ഇല്ലാതെ അധികാര ദുർവിനിയോഗം നടത്താനും ജനങ്ങളെ പീഡിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് പുതിയ ബില്ലിൽ കൊടുത്തിരിക്കുന്നതെന്ന് കിഫ ആരോപിച്ചു.
നിയമഭേദഗതികൾ പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും കിഫ പറഞ്ഞു.


Comments
Post a Comment