കൂരാച്ചുണ്ടിന് അഭിമാനമായി ഷിൽജി ഷാജി
സംസ്ഥാന സ്കൂൾ കായികമേളയിൽ തിളങ്ങി
✍🏻നിസാം കക്കയം
കൂരാച്ചുണ്ട്: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള കാൽലക്ഷം കായി കപ്രതിഭകൾ പങ്കെടുക്കുന്ന സംസ്ഥാന സ്കൂൾകായികമേളയിൽ തിളങ്ങി കൂരാച്ചുണ്ട് കക്കയം സ്വദേശി ഷിൽജി ഷാജി. മുൻ ഇന്ത്യൻ അണ്ടർ 17 ടീമംഗവും 2023-ലെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എമർജിങ് വനിതാ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്ന ഷിൽജി ഷാജിയാണ് മേളയുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. കക്കയം നീർവിഴാകാം വീട്ടിൽ ഷാജി ജോസഫിന്റെയും എൽസിയുടെയും രണ്ടുമക്കളിൽ ഇളയവളാണ് കണ്ണൂർ സ്പോർട്‌സ് ഡിവിഷൻ സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥിനിയായ ഷിൽജി.
ജില്ലയിലെ മലയോരഗ്രാമമായ കക്കയത്തെ വീടിനു സമീപമുള്ള ഗ്രൗണ്ടിൽ ഫുട്‌ബോളറായ അച്ഛൻ ഷാജി ജോസഫിനൊപ്പം പന്തുതട്ടി തുടങ്ങിയ പെൺകുട്ടിയാണ് ഇന്ന്കായിക കേരളത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നത്.
നാലാംക്ലാസുവരെ ഓട്ടത്തിൽ മികവുതെളിയിച്ച ഷിൽജി അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴാണ് ഫുട്ബോളിലേക്ക് കൂടുമാറിയത്. അച്ഛനോടൊപ്പം കളിച്ച ഫുട്ബളിനോടുള്ള ഇഷ്ടം തന്നെയായിരുന്നു കാരണം. 2017-ൽ ഡൽഹിയിൽ നടന്ന സുബ്രതോ കപ്പ് കേരളടീമിൽ ഇടംപിടിച്ചത് വഴിത്തി രിവായി. അസമിൽ നടന്ന അണ്ടർ 17 ദേശീയ ടൂർണ മെന്റിൽ 12 ഗോളടിച്ചതോടെയാണ് പതിനാറാം വയസ്സിൽ ഷിൽജി അച്ഛന്റെ സ്വപ്നസാഫല്യമായി ഇന്ത്യൻ കുപ്പായം അണിഞ്ഞത്.
ബംഗ്ലാദേശിൽ നടന്ന സാ ഫ്ക്കപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ നിർണായക സ്വാധീനമായി. എട്ടുഗോളടിച്ച് ടോപ്സ്കോറർ പട്ടം നേടാൻ ഷിൽജിക്ക് സാധിച്ചിരുന്നു. തൊട്ടുപുറുകെയായിരുന്നു അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷന്റെ പുരസ്ക്കാരവും തേടിയെത്തിയിരുന്നത്. സഹോദരി ഷിൽന ബി.എസ്‌സി. നഴ്സിങ് വിദ്യാർഥിയാണ്.

Comments
Post a Comment