കിലോയ്ക്ക് 680 രൂപ; കാപ്പിപ്പൊടി വില പിടിച്ചാൽ കിട്ടാത്ത നിലയിലേക്ക്
കാപ്പിക്കുരുവിന് വില കൂടിയതോടെ കാപ്പിപ്പൊടി വില പിടിച്ചാൽ കിട്ടാത്ത നിലയിലേക്ക്. ഒരുകിലോ കാപ്പിപ്പൊടിക്ക് 680 രൂപയായി. കമ്പോള വിലയ്ക്കുപോലും കാപ്പിക്കുരു കിട്ടാനില്ലാത്തത് കാപ്പിപ്പൊടി നിർമാതാക്കളെ വലയ്ക്കുന്നു. രണ്ടുമാസം മുൻപ് 600 മുതൽ 640 രൂപ വരെയായിരുന്നു കാപ്പിപ്പൊടി വില. ഇപ്പോൾ 40 രൂപയോളമാണ് ഉയർന്നത്.
വ്യാഴാഴ്ച ഒരുകിലോ കാപ്പിക്കുരുവിന് 222 രൂപയും കാപ്പി പരിപ്പിന് 367 രൂപയുമായിരുന്നു കമ്പോളവില. എന്നാൽ 400 മുതൽ 410 രൂപയ്ക്കാണ് കാപ്പിപ്പൊടി നിർമാതാക്കൾ ഇപ്പോൾ പരിപ്പ് വാങ്ങുന്നത്. കാപ്പിക്കുരുവിന് പോലും 240 മുതൽ 250 രൂപയോളം നൽകണം. ഇടനിലക്കാരിലൂടെ കാപ്പിക്കുരു വാങ്ങുമ്പോൾ ചെലവ് വീണ്ടും കൂടുന്നതായി വ്യാപാരികൾ പറയുന്നു. മികച്ചയിനം കാപ്പിക്കുരുവും പരിപ്പും വാങ്ങണമെങ്കിൽ കമ്പോളവിലയേക്കാൾ കൂടുതൽ തുക നൽകേണ്ടതുണ്ട്.
ഹൈറേഞ്ച്, വയനാട്, കൂർഗ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് മധ്യകേരളത്തിലേക്കാവശ്യമായ കാപ്പിക്കുരുവാങ്ങുന്നത്. മുൻ വർഷത്തോക്കാൾ കാപ്പിക്കുരു ഉത്പാദനം കുറഞ്ഞതാകാം വില കൂടിയതിന് പിന്നിലെന്ന് വ്യാപാരികൾ പറയുന്നു. പ്രാദേശിക മില്ലുകളിൽനിന്നും നൽകുന്ന പൊടിക്ക് 670 മുതൽ 680 രൂപ വരെയാണ് കിലോയ്ക്ക് വില. കാൽകിലോയ്ക്ക് 170 രൂപ നൽകണം. ചുക്ക് അടക്കം ചേർത്ത മസാല കാപ്പിപ്പൊടിയ്ക്ക് 600 രൂപയ്ക്ക് മുകളിലായി വില. പ്രമുഖ കമ്പനികളുടെ കാപ്പിപ്പൊടിയ്ക്ക് 650 രൂപ വരെയായി

Comments
Post a Comment