പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ചാർജ് എടുത്തില്ല; രോഗികൾ വലയുന്നു
ചക്കിട്ടപാറ: പെരുവണ്ണാമുഴി
കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ ചാർജെടുക്കാത്തത് ആശുപത്രി പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി പരാതി. നിലവിലുണ്ടായിരുന്ന മെഡിക്കൽ ഓഫിസർ ഒരു മാസം മുൻപ് ചാർജ് ഒഴിവായതാണ്. പകരം നിയമിച്ച മെഡിക്കൽ ഓഫിസർ ഒരു മാസം കഴിഞ്ഞിട്ടും ചുമതലയേറ്റിട്ടില്ല.
പെരുവണ്ണാമൂഴിയിലേക്ക് നിയമിച്ച ഡോക്ടർ ഡ്യൂട്ടിയിൽ പ്രവേശിക്കുന്നത് ഒഴിവാക്കാൻ വകുപ്പു തലത്തിൽ നീക്കം നടക്കുന്നതായി അറിയുന്നു. സ്‌ഥലം മാറ്റത്തിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ അപ്പീൽ നൽകിയിരുന്നു. ഹെൽത്ത് സർവീസ്
ഡയറക്‌ടറേറ്റിൽ നിന്ന് ഒരു മാസത്തിനുള്ളിൽ പ്രശ്നത്തിൽ പരിഹാരമാകും. ഇതോടെ ഇപ്പോൾ നിയമിച്ച ഡോക്ടർ ഉടൻ ചാർജ് ഏറ്റെടുക്കാൻ സാധ്യതയില്ല.
ഡോക്ടറുടെ കുറവ് ഒപി, സായാഹ്‌ന ഒപി പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നിലവിലെ 2 ഡോക്ടർമാരിൽ ചാർജ് ഉള്ള മെഡിക്കൽ ഓഫിസർ യോഗങ്ങളിലും, ക്യാംപുകളിലും പങ്കെടുക്കുമ്പോൾ രോഗികളുടെ ചികിത്സ മുടങ്ങുകയാണ്. ഡോക്ടറുടെ സേവന സമയം കുറയുന്നതിനാൽ രോഗികൾക്കു കൃത്യമായി ചികിത്സ ലഭിക്കാത്ത സ്‌ഥിതിയാണ്
കഴിഞ്ഞ വർഷം സംസ്‌ഥാന സർക്കാരിന്റെ ജില്ലാതല കായകൽപം അവാർഡ് ലഭിച്ച പ്രധാന ആശുപത്രിക്കാണ് ഈ ദുർഗതി. ആദിവാസി നഗർ, പട്ടികജാതി നഗർ എന്നിവിടങ്ങളിലെ ഒട്ടേറെ കുടുംബങ്ങൾ ചികിത്സക്ക് ഈ ആശുപത്രിയെ ആണ് ആശ്രയിക്കുന്നത്.
മഴക്കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോൾ രോഗികൾ സ്വകാര്യ ആശുപത്രികളെ തേടി പോകേണ്ട സ്‌ഥിതിയാണ്.
പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയിൽ മെഡിക്കൽ ഓഫിസറെ നിയമിക്കാൻ ശക്തമായ ഇടപെടൽ നടത്തുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. വൈകിട്ട് 6 മണി വരെ ഉള്ള ഒപി മുടങ്ങാതിരിക്കാൻ അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്.
✍🏻 ജോബി മാത്യു

Comments
Post a Comment